Thursday 12 December 2013

എത്രയും ബഹുമാനപ്പെട്ട എന്റെ



മരുക്കാറ്റ് വീശുന്നു
ചുംബനങ്ങൾ പെയ്യാത്ത
അധര സൈകതങ്ങളിൽ

മഞ്ഞ് പുതയ്ക്കാനൊരുങ്ങുന്ന മണൽപ്പരപ്പിനുള്ളിലും പ്രതീക്ഷയുടെ പുൽക്കൊടിത്തുമ്പിൽ കിനിയുന്ന വിയർപ്പുകണങ്ങൾ പ്രവാസത്തിന്റെ പൊള്ളുന്ന അടയാളങ്ങളായത് എന്നുമുതലായിരിക്കും? നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരിക്കാം. എങ്കിലും ഗൾഫ് കുടിയേറ്റത്തിന്റെ യാഥാർത്ഥ്യങ്ങൾ മറ്റൊരു പ്രവാസചരിത്രമായി വേറിട്ടുനിൽക്കുന്നു എന്നതൊരു വസ്തുതയാണ്‌. കടുംവർണ്ണങ്ങളിലെഴുതിയ ആ ജീവിതചമയങ്ങൾ കാലഭേദമെന്യേ ഇന്നും ആടിക്കൊണ്ടിരിക്കുന്നു. ഒരു നിയോഗം പോലെ തലമുറകളിലൂടെ ആ ദൗത്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

ഉറക്കെയുള്ള ശബ്ദം കേട്ട് പാതിരാക്ക് ഞെട്ടിയുണർന്നപ്പോൾ നാട്ടിൽ നിന്നും വന്ന കത്ത് നെഞ്ചോട് ചേർത്തുവച്ച് പൊട്ടിക്കരയുന്ന ഔളക്കാനെയാണ്‌ കണ്ടത്. ഉറങ്ങുന്ന ശരീരത്തിലെ ഉറക്കമില്ലാത്ത മനസ്സിന്റെ നിലവിളികൾ നെഞ്ചിൽ കിടന്ന് വിറയ്ക്കുന്ന കുറിപ്പുമായി ബന്ധപ്പെടുന്നതെങ്ങനെയാണ്‌. പനിച്ചുനിൽക്കുന്ന ഊഷരഭൂവിലെ നേർചിത്രങ്ങൾ വരച്ചുവച്ച “പ്രവാസിയുടെ കുറിപ്പുകളിൽ” ഈ നിലവിളിയെക്കുറിച്ച് ലേഖകൻ ഇങ്ങനെ എഴുതിവെക്കുന്നു - “നിലവിളിയുടെ ഭാഷ അന്വേഷിച്ചിറങ്ങിയ ഞാനെങ്ങനെ പ്രണയത്തിന്റെ സാരം തെരയുന്നതിലേക്കെത്തിച്ചേർന്നു? അത്ഭുതപ്പെടാനൊന്നുമില്ല. പ്രണയം ഒരു നിലവിളിയാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും നിർത്താത്ത നിലവിളി.“

അറബിക്കടൽ മുറിച്ച് കടന്നെത്തുന്ന അക്ഷരക്കൂട്ടങ്ങളിൽനിന്നും ഉറക്കമില്ലാത്ത രാത്രികളെ പൊള്ളിക്കുന്ന മൗനവിലാപങ്ങൾ പൊഴിയുന്നത് കേൾക്കാം ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകൾ കയ്യിലെടുത്താൽ. ജീവിതത്തിന്റെ കിതപ്പും തുടിപ്പും പകർന്നെടുത്ത ഈ വരികളിലൂടെ പോകുമ്പോൾ എഴുത്തുകാരനെന്നും വായനക്കാരനെന്നും രണ്ടുപേരില്ല. പകരം, അനുഭവങ്ങൾ പങ്കിട്ടെടുത്ത ഒരു കൂട്ടം ജീവിതങ്ങളെയാണ്‌ കാണാനാവുക.

പ്രണയത്തിനും വേർപാടിനും ഇടയിൽ വലിച്ചുകെട്ടിയ  നൂൽപാലത്തിലൂടെ, കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ ഒരു വലിയ ഭാണ്ഡവും പേറി ചുവടുറയ്ക്കാത്ത കാലുകളുമായി പോകുന്നവരെക്കുറിച്ചുള്ള നിരവധി അദ്ധ്യായങ്ങളുണ്ട്. ”അവളുടെ കുറിമാനം കിട്ടിയ ദിനമാണിന്ന്“ എന്ന് തുടങ്ങുന്ന കുറിപ്പിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ ഭാവങ്ങളാണ്‌ ഇഴചേർന്നിരിക്കുന്നത്. ”പ്രണയലേഖനങ്ങൾ“ എന്നു പേരുവച്ചിരിക്കുന്ന ഇതിലെ പ്രതിപാദ്യവിഷയം തന്നെ ഒരിക്കലും എഴുതി തീർക്കാനാവാത്ത ലേഖനങ്ങളാണ്‌.

”പകുതി പറഞ്ഞുവച്ച വാചകം മുഴുമിപ്പിക്കാനായി അവളെനിക്കെഴുതുന്നു, ഞാനവൾക്കും. പക്ഷേ, ഒരിക്കലും വാചകം പൂര്‍ണ്ണമാവുന്നില്ല. ഞങ്ങളൊന്നിച്ചിരുന്നു മാത്രം പൂർത്തിയാക്കാൻ കഴിയുന്നതാണ്‌ ആ വാചകം എന്ന് വേവലാതിയോടെ ഞങ്ങളിരുവരും അറിയുന്നു.“ മാമ്പൂക്കളും, പുതുമണ്ണിന്റെ മണവും ആർത്തലച്ചുവരുന്ന വരികൾക്കിടയിൽ ”നിങ്ങൾ അടുത്തുണ്ടായിരുന്നെങ്കിൽ ഈ മഴയുടെ ആരവം കേട്ടുറങ്ങാൻ രസമായിരുന്നു“എന്ന വരമൊഴിയുടെ മോഹനഭാവം മറുനാടൻ പ്രവാസികൾക്ക് ലഭിക്കുന്ന ഇണയുടെ കത്തുകളിലെ സ്ഥായിയായ ഭാവമാണ്‌.

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ സൃഷ്ടി ഇന്നും സമാഹരിക്കപ്പെട്ടിട്ടില്ല എന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ”അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും നിറഞ്ഞ ആ ബൃഹദ് സാഹിത്യം കേരളത്തിന്റെ സമകാലികചരിത്രമായിരിക്കും.“ ഗൾഫിലേക്കുള്ള പുറപ്പാട് കാലം മുതലുള്ള വൈകാരികമായ ചരിത്രം. ”മനുഷ്യന്റെ മനസ്സിനെ ഇതുപോലെ കുഴച്ചുമറിച്ച് അക്ഷരങ്ങളാക്കി മാറ്റുന്നതിൽ ഈ യുവതീയുവാക്കളേക്കാൾ സാഫല്യം ഒരു സാഹിത്യപടുവും നേടിക്കാണില്ല. നമ്മളറിയാതെ നഷ്ടപ്പെട്ടുപോവുന്ന ഒരു സാഹിത്യസംഭവമാണ്‌ ഈ മരുഭൂമി കത്തുകൾ.“   ജീവിതത്തിന്റെ കടുത്ത എരിവും പുളിപ്പും മറ്റൊരു സാഹിത്യസൃഷ്ടിയിലും കാണാത്തവിധം തുടിച്ചുനിൽക്കുന്ന ദുബൈ കത്തുപാട്ടുകളും ഇതേ ഗണത്തിൽപ്പെട്ടവ തന്നെയാണ്‌. 

കാത്തിരുന്നുകിട്ടുന്ന വർഷാവധികളിൽ നാട്ടിലെത്തുമ്പോഴും വാചകങ്ങൾ പൂർത്തിയാക്കാനാവില്ല. കനംവച്ച് തൊണ്ടയിൽ കുരുങ്ങുന്ന അനുഭവങ്ങൾ മക്കളിൽ നിന്നുമുണ്ടാകും, ചിലപ്പോൾ പ്രണയിനിയിൽ നിന്നുമാകാം. “ഉടുപ്പുകളും കളിക്കോപ്പുകളുമായെത്തുന്ന ഒരാൾ, കളിക്കോപ്പുകൾ പൊട്ടിത്തീരുന്നത് വരെ, ഉടുപ്പുകൾ നിറം മങ്ങുന്നതുവരെ ഓർത്തുവെക്കേണ്ട ഒരാളാകും അവർക്കയാൾ.”

“രേശുവിന്റെ അച്ചനാ വന്നത്” രണ്ടാമത്തെ മകൾ ഗീച്ചു അടുത്ത വീട്ടിലെ കളിക്കൂട്ടുകാരനോട് പറയുമ്പോൾ കുഞ്ഞുമനസ്സിൽ നടക്കുന്ന വടംവലികൾ എന്താകുമെന്നറിയില്ല. ഒടുവിൽ പെട്ടെന്നൊരു രാത്രിയിൽ നെഞ്ചിലേക്കവൾ പിടഞ്ഞുകയറി ഒരുപാട് ഉമ്മവച്ച് നെഞ്ചിൽ കമിഴ്ന്ന് കിടന്നുകൊണ്ടാകും അവളച്ഛനെ അംഗീകരിക്കുക. ഇതിനിടയിൽ എങ്ങനെ പ്രണയിക്കാനാകും? ബന്ധുമിത്രാദികളുടെ സന്ദർശനത്തിൽ നഷ്ടപ്പെടുന്ന പകലുകളിലാവട്ടെ അവൾ അടുക്കളയിലായിരിക്കും. എരിഞ്ഞുതീരുന്ന ദിനങ്ങൾക്കൊപ്പം കൊഴിഞ്ഞുപോകുന്നതോ പ്രണയിനിയോട് കൈമാറേണ്ട സ്വകാര്യതകളായിരിക്കും.

പറഞ്ഞു തീരാത്ത സ്വപ്നങ്ങൾ പാതിയിൽ മുറിയുന്ന കണ്ണീരിലേക്ക് ഉൾവലിയുമ്പോൾ പ്രണയകാവ്യങ്ങൾ വീണ്ടും പിറവിയെടുക്കുന്നു. അതിജീവനത്തിന്‌ അന്നം തേടിയെത്തുന്നവർക്ക് ഊർജ്ജപ്രവാഹമായി മാറുന്ന ജീവിതാക്ഷരങ്ങൾ മണൽപ്പരപ്പിലെ പുനർജ്ജനിയാണെന്ന് സമർത്ഥിക്കുകയാണ്‌ ബാബു ഭരദ്വാജ് പ്രണയലേഖനങ്ങൾ എന്ന അദ്ധ്യായത്തിലൂടെ.

ഹിമകണങ്ങളാൽ സിന്ദൂരം ചാർത്തിയ പുലരിയുടെ ഇളം തണുപ്പും പുതച്ച് ഒന്നമർന്നുറങ്ങാൻ ഇനിയുമെത്രനാൾ ഞാൻ കാത്തിരിക്കണമെന്റെ സുകൃതമേ.. കാവ്യങ്ങൾ വീണ്ടും പ്രണയപർവ്വം കയറിക്കൊണ്ടേയിരിക്കുകയാണ്‌.

ഡിസംബർ ലക്കം പുടവ മാഗസിനിൽ പ്രസിദ്ധീകരിച്ചത്.

45 comments:

  1. എന്റെ നല്ലപാതിയെക്കുറിച്ച് മനസ്സിലാക്കുവാൻ ഞാൻ വൈകിപോയി. പ്രായശ്ചിത്തം പകരമാവില്ലന്നറിയാം. എങ്കിലും എരിയുന്ന അവൾക്കും, അടുത്തറിയാവുന്ന ഒരു സഹോദരിക്കും ഈ ചെറുകുറിപ്പ് സമർപ്പിക്കുന്നു. അവകാശവാദങ്ങളൊന്നും ഇല്ലാതെ തന്നെ.

    ReplyDelete
  2. പ്രിയ ജഫു മറക്കുവാന്‍ ശ്രമിക്കുന്ന നോവോര്‍മകളിലേക്ക് മനസ്സിനെ കൂട്ടി കൊണ്ടു പോയി താങ്കളുടെ ഈ ചെറിയ ലേഖനം .പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജീവിക്കുന്ന അനേകായിരം പ്രവാസികളുടെ മനസ്സിന്‍റെ നൊമ്പര മാണ് താങ്കള്‍ എഴുതിയിരിക്കുന്നത് .പത്തു വര്‍ഷം പ്രവാസ ജീവിതം നയിക്കുന്ന ഒരു പ്രവാസിക്ക് ശരാശരി പത്തു മാസമാണ് തന്‍റെ കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്നത്‌ .വര്‍ഷാവര്‍ഷം അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസിക്ക് ഏതാണ്ട് ഒരു മാസമാണ് നാട്ടില്‍ കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്നത് .പ്രിയപെട്ടവരുടെ കൂടെ ഏതാനും ദിവസത്തെ ജീവിതത്തിനോടുവില്‍ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് യാത്രയാകുമ്പോള്‍ .മനസ്സിലുണ്ടാകുന്ന മാനസീക പിരിമുറുക്കം അത് അനുഭവിച്ചറിയുന്നവര്‍ക്കെ അറിയുവാന്‍ കഴിയു .

    ReplyDelete
  3. ബാബു ഭരദ്വാജിന്‍റെ കഥകളും ലേഖനങ്ങളും വായിക്കാറുണ്ട്. ഈ പുസ്തകം വായിച്ചിട്ടില്ല... തീര്‍ച്ചയായും വായിക്കും ജെഫുവിന്‍റെ വാക്കുകള്‍ അതിനു പ്രേരിപ്പിക്കുന്നത് തന്നെ. വളരെ നന്നായി എഴുതി. അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ജെഫൂ , വളരെ നല്ല അവലോകനം .ബാബു ഭരദ്വാജിന്‍റെ കഥകള്‍ അപൂര്‍വമായി മാത്രേ വായിച്ചിട്ടുള്ളു .ഈ പുസ്തകം വായിക്കണം .

    ReplyDelete
  5. നല്ല പോസ്റ്റ്‌ ജെഫൂ, ബാബു ഭരദ്വാജിന്റെ ബുക്ക്‌ വായിക്കാം...

    ReplyDelete
  6. നന്നായിരിക്കുന്നു അവലോകനം.
    ബാബു ഭരദ്വാജിന്‍റെ പുസ്തകങ്ങള്‍ ഏതാണ്ടൊക്കെ വായിച്ചിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  7. വായിപ്പിക്കുന്നു ഈ എഴുത്ത്

    ReplyDelete
  8. ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ മാധ്യമം വാരികയില്‍ വന്നിരുന്ന സമയത്ത് വായിച്ചിരുന്നു, അന്ന് പ്രവാസത്തിലായിന്നതിനാല്‍ അതിലെ ഓരോ വരികളും മനസില്‍ തട്ടുന്നതായിരുന്നു,

    ReplyDelete
  9. ബാബു ഭരദ്വാജിന്റെ എഴുത്തിനോട് പണ്ടേ വലിയ ഇഷ്ടം ഉണ്ട് .ഈ അവലോകനം നന്നായി ജെഫു ..അഭിനന്ദനങ്ങള്‍

    ReplyDelete
  10. “ഉടുപ്പുകളും കളിക്കോപ്പുകളുമായെത്തുന്ന ഒരാൾ, കളിക്കോപ്പുകൾ പൊട്ടിത്തീരുന്നത് വരെ, ഉടുപ്പുകൾ നിറം മങ്ങുന്നതുവരെ ഓർത്തുവെക്കേണ്ട ഒരാളാകും അവർക്കയാൾ.”

    അവലോകനം നന്നായി.
    പുസ്തകം വായിച്ചിട്ടില്ല.

    ReplyDelete
  11. മാദ്ധ്യമം പത്രത്തിലെ എഴുത്തുകളില്‍ക്കൂടെയാണ് ഭരദ്വാജിനെ അധികവും വായിച്ചിട്ടുള്ളത്. എനിക്ക് ഏറേ ഇഷ്ടമുള്ള എഴുത്താണദ്ദേഹത്തിന്റേത്.

    നന്നായി പറഞ്ഞിരിക്കുന്നു ജെഫു!

    ReplyDelete
  12. @@
    എഫ്ബിയില്‍ മനോഹരമായി എഴുതുന്ന പത്തുപേരെ കണ്ടെത്താന്‍ പറഞ്ഞാല്‍ എന്റെ അറിവിലുള്ളവരില്‍ നിന്നും ഒരാള്‍ ജെഫു ആയിരിക്കും. ചെറിയ കുറിപ്പുകള്‍ കൊണ്ട് (Status) ജെഫു ഉണ്ടാക്കുന്ന ചിരിയും ചിന്തയും അത്രക്കും ഭംഗിയുള്ളതാണ്.

    ഇപ്പോള്‍ ഈ പോസ്റ്റും ഭംഗിയില്‍ തീര്‍ത്തിരിക്കുന്നു.

    (എന്‍റെ കുട്ടിക്കാലത്ത്, തറവാട്ടില്‍ 'മാതൃഭൂമി' ആയിരുന്നു വരുത്തിയത്. അതിലെ 'സണ്ടേ'യില്‍ ഒരാള്‍ പ്രവാസ കുറിപ്പ് എഴുതിയതായി ഓര്‍ക്കുന്നു. അത് ബാബു ഭരദ്വാജ് ആയിരുന്നോ?) അറിയില്ല!

    **.

    ReplyDelete
  13. ജൈഫ് ...ഇപ്പോള്‍ സമയം രാവിലെ 5 30 ..പ്രവാസത്തിന്റെ ഏറ്റവും തീവ്രമായ ഒരു ദിനത്തിലേക്ക് കൂപ്പുകുത്താന്‍ ഒരുങ്ങുന്നു ...മനസ്സില്‍ ഒരു വിങ്ങലുണ്ട് ഇന്നലെ രാത്രി നല്ലപ്പാതിയുമായി ഇടഞ്ഞതിന്റെ ഹാങ് ഓവര്‍ ....താങ്കള്‍ സൂചിപ്പിച്ച (പ്രണയത്തിനും വേർപാടിനും ഇടയിൽ വലിച്ചുകെട്ടിയ നൂൽപാലത്തിലൂടെ, കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ ഒരു വലിയ ഭാണ്ഡവും പേറി ചുവടുറയ്ക്കാത്ത കാലുകളുമായി പോകുന്നവരെക്കുറിച്ചുള്ള നിരവധി അദ്ധ്യായങ്ങളുണ്ട്)..ഒരു അദ്ധ്യായം ...ജീവിതം ഇങ്ങനെ അക്ഷരങ്ങളിലൂടെ rewind ചെയ്യപ്പെടുകയാണ് .....

    ReplyDelete
  14. പുസ്തകം വായിക്കാൻ തോന്നിപ്പിക്കുന്ന കുറിപ്പ്... നാട്ടിൽ എത്തട്ടെ ...

    ReplyDelete
  15. പുസ്തകം വായിച്ചിട്ടില്ല.

    ജെഫുവിന്റെ എഴുത്തിന്റെ ഹൃദ്യത. അത് വേറിട്ട ഒരനുഭവമാണ്. അത് ഇവിടെയും അനുഭവിച്ചു. നല്ല വിവരണം

    ReplyDelete
  16. ജെഫുവിന്റെ റിവ്യൂ നന്നായി. ഈ പുസ്തകം അതിനേക്കാൾ അർഹിക്കുന്നു എന്ന് ഇതിന്റെ ഓരോ അധ്യായത്തിലൂടെയും (ഓരോ കുറിപ്പിലൂടെയും ) സഞ്ചരിച്ചർക്ക് തോന്നും. അഭിനന്ദനങ്ങൾ ഈ നല്ല ശ്രമത്തിനു.

    ReplyDelete
    Replies
    1. പ്രവാസി കുറിപ്പ് വായനയിൽ നമുക്ക് കിട്ടുന്ന അതിന്റെ ഭാവ തീവ്രതയോടെ ആർക്കും പറയാനാവില്ല..അത്ര മാത്രം പ്രവാസികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് അതിന്റെ ഓരോ അധ്യായങ്ങളും..

      നമ്മെ പോലെ എഴുതി പഠിക്കുന്നവർക്ക് ഒരു പാഠ പുസ്തകം കൂടിയാണ് ബാബു ഭരദ്വാജിന്റെ ഇതിലെ ഓരോ കുറിപ്പും...ഓരോ അനുഭവങ്ങളെയും എങ്ങിനെയാണ് അദ്ദേഹം അനുവാചക ഹൃദയങ്ങളിലേക്ക് എരിത്തീയായി കോരി ഒഴിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്..

      ജെഫുവിനെ പോലെ ഒരു നല്ല വായനക്കാരനു ഈ പുസ്തകം വായിച്ചിട്ട് രണ്ടു വരി എഴുതാതിരിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

      അനുഭവങ്ങളുടെ കനൽ വഴികളിൽ കാൽ വെന്തു പോയവന്റെ നിലവിളി അക്ഷരങ്ങളുടെ രൂപം പ്രാപിച്ചതാണോ എന്ന് തോന്നിപ്പോകും ഈ പുസ്തകം വായിക്കുമ്പോൾ.

      Delete
  17. ഒരു പക്ഷേ വായിച്ചവർ പറഞ്ഞറിഞ്ഞ് ഏറ്റവും വായന ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ച ഒന്നാണ് ഈ പുസ്തകം . ഓരോ പുസ്തക പരിചയം വായിക്കുമ്പോഴും അടുത്തത് അതാവണം എന്ന് കരുതും . പക്ഷേ നടക്കാറില്ല . അതുകൊണ്ട് പുസ്തകപരിചയം ഒരു വായനയായി കാണും . എന്നെങ്കിലും വായിക്കുമായിരിക്കും . ജെഫു മനോഹരമായി പരിചയപ്പെടുത്തി . എടുത്തെഴുതിയ ചില വരികളിൽ ആ പുസ്തകത്തിന്‍റെ ആത്മാവ് ഉണ്ടെന്ന് തോന്നുന്നു .

    ReplyDelete
  18. അവലോകനം നന്നായി, അഭിനന്ദനങ്ങള്‍ ജെഫു...

    ReplyDelete
  19. നന്നായി തന്നെ ബാബുഭാര്ദ്വാജിന്റെ സ്പന്ദനങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നു ..ഒരെഴുത്തുകാരന്റെ വിജയം കുറിക്കപ്പെടുന്നത് ആ രചനയെ വായിച്ചു മനസ്സിലാക്കുന്നതിലൂടെയാണ് ..ബാബുഭാരദ്വാജിനും ആ നല്ല എഴുത്തിനെ പരിചയപ്പെടുത്തിയ ജെഫ്ഫുവിന്റെ ആര്‍ദ്രത മുറ്റുന്ന ഓര്‍മ്മപ്പെടുത്തലിനും ഭാവുകങ്ങള്‍ ...

    ReplyDelete
  20. ചെറിയ വിവരണമെങ്കിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു,
    അതുകൊണ്ട്‌ തന്നെ മടുപ്പില്ലാതെ വായിക്കുവാനായി..
    നന്ദി..ആശംസകൾ

    ReplyDelete
  21. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. കഥകളില്‍ ചിലതും. ഇത് വായിക്കണംന്ന്‍ ജെഫു ഇങ്ങനെ എഴുതിക്കൊതിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അതെ എന്നുത്തരം. ആശംസകള്‍.

    ReplyDelete
  22. പ്രവാസിയുടെ നിലവിളികള്‍.

    അവലോകനം ഇഷ്ടപ്പെട്ടു

    ReplyDelete
  23. ജെഫു നന്നായിട്ടുണ്ട്ട്ടോ....മനസ്സില്‍ ഒരു വിങ്ങല്‍, കാരണം ഇത് സ്ഥിരം അനുഭവിക്കുന്ന ആളാണല്ലോ ഞാനും....:(

    ReplyDelete
  24. എനിക്കിഷ്ടപ്പെട്ട എഴുത്തുകാരനാണ് ബാബുഭരദ്വാജ്. ഈ പുസ്തകം വായിച്ചിട്ടില്ല. ജെഫുവിന്റെ വരികൾ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്നു

    ReplyDelete
  25. vaakkukal manassil thatti nilkunnu .oru pakshe njanum oru pravaasi aayathu kondaavaam,

    ReplyDelete
  26. ഹൃദയത്തില്‍ നിന്നുള്ള വായന. ഹൃദയം തുറന്ന എഴുത്ത്.
    ബാബു ഭരത്വാജിനെ ഇതുവരെ വായിച്ചിട്ടില്ല. ഇനി വായിക്കും.

    ReplyDelete
  27. പ്രവാസത്തിന്‍റെ മുറിവുകള്‍ വായിച്ച് തീര്‍ന്ന് അധികം ദിവസമായിട്ടില്ല. അതുകൊണ്ട്തന്നെ ഈ പുസ്തകം വായിച്ചില്ല ഇതുവരെയെങ്കിലും ജെഫു എഴുതിയതിലെ വൈകാരിക തലം മനസ്സിലാക്കാന്‍ ഏറെ എളുപ്പം. ബാബു ഭരദ്വാജിനെ ഒരിക്കല്‍ വായിച്ചവര്‍ ആ ഭാഷയ്ക്ക് വശംവദരാകുന്നത് സ്വാഭാവികം. നല്ല പരിചയപ്പെടുത്തലിന് ആശംസകള്‍.

    ReplyDelete
  28. 'പുടവ'യിൽ വായിച്ചിരുന്നു
    കൊതിപ്പിക്കുന്ന കുറിപ്പ്

    ReplyDelete
  29. വായനാലോകത്ത് പ്രത്യേകിച്ചും പ്രവാസലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വായിക്കുകയും ചെയ്ത പുസ്തകമായിരുന്നു പ്രവാസിയുടെ കുറിപ്പുകള്‍. മഞ്ഞ് പുതയ്ക്കാനൊരുങ്ങുന്ന മണൽപ്പരപ്പിനുള്ളിലും പ്രതീക്ഷയുടെ പുൽക്കൊടിത്തുമ്പിൽ കിനിയുന്ന വിയർപ്പുകണങ്ങൾ പ്രവാസത്തിന്റെ പൊള്ളുന്ന അടയാളങ്ങളായി ശ്രീ ബാബു ഭരദ്വാജിന്റെ തൂലികയില്‍ വിരിഞ്ഞപ്പോള്‍ അത് നെഞ്ചിലേറ്റിയത് പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്നവര്‍തന്നെയായിരുന്നു. ജെഫു നന്നായി ഈ പരിചയപ്പെടുത്തല്‍.

    ReplyDelete
  30. നല്ല പരിചയപ്പെടുത്തല്‍ ജെഫൂ... വായിക്കണം...

    ReplyDelete
  31. . പ്രണയം ഒരു നിലവിളിയാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും നിർത്താത്ത നിലവിളി.....
    വായനയിലേക്ക് മുന്നില്‍ നിന്ന് നയിക്കുന്ന പരിചയപ്പെടുത്തല്‍ ... നന്ദി ജെഫു ഭായ്....

    ReplyDelete
  32. അവതരണം നന്നായി മാഷേ ....ബുക്ക്‌ വായിക്കാന്‍ ശ്രമിക്കാം ...

    ReplyDelete
  33. പുസ്തകം വായിച്ചിട്ടില്ല. വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. പക്ഷേ പ്രവാസിയുടെ ഗൃഹാതുരത അത്രയ്ക്കങ്ങ് ഉൾകൊള്ളാനാവുന്നില്ല. അനുഭവിക്കാത്തതുകൊണ്ടായിരിക്കണം.

    ആശംസകൾ.

    ReplyDelete
  34. pravasam

    enthellam swapnangal nombarangal

    ReplyDelete
  35. പ്രവാസികളുടേയും അവരുടെ ആശ്രിതരുടേയും നൊമ്പരങ്ങള്‍ക്ക് പകരം മൂല്യം കാലങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയാത്തതാണ്.

    ReplyDelete
  36. ബാബു ബരദ്വാജിനും,ജെഫുവിനും അഭിനന്ദനങ്ങള്‍

    ReplyDelete
  37. ജഫു ഈ അവലോകനം നന്നായി
    പ്രവാസിയുടെ നീറുന്ന മനസ്സിൻറെ
    മറ്റൊരു വശം പുസ്തകത്തിലൂടെ
    അവതരിപ്പിച്ചത് അവലോകനത്തിലൂടെ
    ഹൃദ്യമായിപ്പറഞ്ഞപ്പോൾ അത് പുസ്തക
    വായനയിലേക്കുള്ള നല്ലൊരു ആഹ്വാനമായി
    അനുഭവപ്പെട്ടു.
    പിന്നെ, പുസ്തക അവലോകനം
    കുറിക്കുമ്പോൾ പുസ്തക പ്രസാധകർ, വില,
    ലഭിക്കുന്ന സ്ഥലം തുടങ്ങിയവ കൂടി ചേർക്കുന്നത്
    വായനക്കാരനു കൂടുതൽ ഗുണം ചെയ്യും. കേട്ടോ !!! :-)
    പുസ്തകത്തിലൂടെ ഊളിയിട്ട ഒരു പ്രതീതി തോന്നി കേട്ടോ ഭായ്
    ആശംസകൾ

    ReplyDelete
  38. നല്ല അവലോകനം..ആശംസകള്‍

    ബാബു ഭരദ്വാജിനെ വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ..തന്റെ കഴിവുകള്‍ക്ക് അനുസരിച്ചു ഉയര്‍ന്നു പോകാഞ്ഞ ഒരു പ്രതിഭ..

    ReplyDelete
  39. അതെ..., പ്രണയം ഒരു നിലവിളിയാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും നിർത്താത്ത നിലവിളി.“

    ReplyDelete
  40. പ്രവാസിയുടെ വിരഹം..
    അതിനെ എന്തിനോടാണ്‌ ഉപമിക്കുക?
    ഭരദ്വാജിന്റെ കുറിപ്പുകള വായിച്ചിട്ടുണ്ട്.
    നന്നായി എഴുതി..

    ReplyDelete
  41. ഇക്ക അടുത്തുള്ളതിനാല്‍ വിരഹം എന്തെന്നു അറിഞ്ഞിട്ടില്ല ഇത് വരെ...അതെത്ര മാത്രം വേദനയെകുന്നതെന്നും!...rr

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..